തിരക്ക് കാരണം നിൽക്കാൻ പോലും സ്ഥലമില്ലാത്ത മെട്രോയിൽ ഹെഡ്സെറ്റും വച്ച് ഡോർ സൈഡിൽ നിന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു ഒരു പെൺകുട്ടിയും അച്ഛനും അമ്മയും മെട്രോയിൽ കയറുന്നത് ശ്രദ്ധിച്ചത്. സീറ്റ് ഫുൾ ആയത് കൊണ്ടാവാം അച്ഛൻ എന്റെ സൈഡിൽ വന്നു നിന്നത്. അമ്മയും മകളും കുറച്ചു ദൂരെ ആയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഒരു സ്റ്റോപ്പിൽ നിന്നും വേറൊരു സ്റ്റോപ്പിലേക്ക് മെട്രോ നീങ്ങുമ്പോഴും പുറത്തെ കാഴ്ചകളും കൂറ്റൻ കെട്ടിടങ്ങളും എല്ലാം കാണുമ്പോൾ മുഖത്തെ സന്തോഷം ഞാൻ ശ്രദ്ധിച്ചപ്പോൾ ഒരു നിമിഷം പഠിപ്പിച്ചു വലുതാക്കിയ മകൾ കാരണം ലോകം കീഴടക്കിയ ഫീൽ ആയിരിക്കുമെന്ന് എനിക്ക് തോന്നി. കാരണം നാട്ടിൽ ദിവസ കൂലിക്ക് ജോലി ചെയ്തു വിയർത്തു വരുന്ന വൈകുന്നേരങ്ങളിൽ ജീവിതം മുന്നോട്ട് നീക്കുന്ന തിരക്കിൽ നിന്നും കുറച്ച് മാസം എല്ലാവരും സ്വപ്നം കാണുന്ന ദുബായിൽ വരാൻ പറ്റിയതിലുള്ള സന്തോഷം ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. അച്ഛനെയും അമ്മയെയും ദുബായ് കാണിക്കണമെന്ന് ഒരു പക്ഷെ മകളുടെ ആഗ്രഹമായിരിക്കാം. കുറച്ചു തിരക്ക് കുറഞ്ഞപ്പോൾ അമ്മയും ആ പെൺകുട്ടിയും അച്ഛന്റെ അടുത്തേക്ക് വന്നു. മകൾ ഓരോ സ്ഥലങ്ങളും കാണിച്ചു എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.അത് പോലെ തന്നെ വേറൊരു ലോകത്തെത്തിയ പോലെ ആയിരുന്നു അമ്മയുടെയും സന്തോഷം. അടുക്കളയിലെ നാല് ചുമരിനുള്ളിലെ കരി പുരണ്ട അടുപ്പിന്റെയും പാത്രങ്ങളുടെയും ലോകത്ത് നിന്നും ബുർജ് ഖലീഫയും ബുർജ് അൽ അറബും കണ്ട ആ സന്തോഷം അമ്മയുടെ മുഖത്തും ഉണ്ട്. ജോലി ചെയ്തു മക്കളെ പഠിപ്പിച്ചു നല്ലൊരു നിലയിൽ എത്തിക്കണമെന്ന് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹമാണ്. പക്ഷെ കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു തുക മാറ്റി വച്ച് പലരും സ്വപ്നം കാണുന്ന ദുബായിലേക്ക് സ്വന്തം റിസ്കിൽ അവരെ കൂട്ടി കൊണ്ട് വന്ന മകളോട് എന്തോ ഭയങ്കരം ബഹുമാനം തോന്നി പോയി.
ഇത് പോലെ സ്വന്തം നാടും വീടും വിട്ടു പല സാഹചര്യങ്ങൾ കൊണ്ടും ദുബായിൽ ജോലി ചെയ്യുന്ന പെൺകുട്ടികളോട് വല്ലാത്ത ഒരു പ്രത്യേക ബഹുമാനമാണ്. കേൾക്കുമ്പോൾ കോഴിത്തരമായിട്ട് തോന്നുമെങ്കിലും ഓരോരുത്തരുടെ ജീവിതം നേരിട്ട് അറിയുന്നവർക്ക് അങ്ങനെ തോന്നി പോവും. പലരും പല കാരണങ്ങൾ കൊണ്ടായിരിക്കാം ഇങ്ങോട്ട് കയറുന്നത്.എല്ലാവര്ക്കും പ്രശ്നങ്ങൾ ഉണ്ട്. ചിലപ്പോ കടമാവാം, ലോൺ തിരിച്ചടക്കാനാകാം, അല്ലെങ്കിൽ പിന്നെ ദുബായ് എക്സ്പ്ലോർ ചെയ്യാൻ വരുന്നവരാകാം. പക്ഷെ ഈ പറഞ്ഞവർ വളരെ കുറവായിരിക്കും. ദിനംപ്രതി കേൾക്കുന്ന വാർത്തകൾ കാരണം പെണ്മക്കളെ വീട്ടിൽ നിന്നും പുറത്തേക്ക് പോലും വിടാൻ പേടിക്കുന്ന അച്ഛനമ്മമാറുള്ള ഈ കാലത്ത് എയർപോർട്ടിൽ നിന്നും അച്ഛനെയും അമ്മയെയും ചേട്ടനെയും ചേച്ചിയെയും കെട്ടിപിടിച്ചു കരഞ്ഞു നിറഞ്ഞ കണ്ണുകളോടെ സ്വന്തം സ്വപ്നങ്ങളെ ചിറകിലേറ്റി 28 പേജുള്ള പാസ്സ്പോർട്ടിൽ ഒരു സ്റ്റാമ്പും അടിച്ചു എന്ത് വന്നാലും ദുബായിൽ പിടിച്ചു നിൽക്കുമെന്ന വാശിയോടെ സീറ്റ് ബെൽറ്റ് മുറുക്കി വച്ച് പ്രവാസി എന്ന മുദ്ര കുത്തി നമ്മൾ ആൺകുട്ടികളെ പോലെ തന്നെ ഇവിടെ റൂമിൽ ഇരുന്നു ഓരോ ഇന്റർവ്യൂസും കണ്ടു പിടിച്ചു അതിലേക്ക് സിവി അയച്ച് ജോലിക്ക് ട്രൈ ചെയുന്ന പലരെയും ഞാൻ പല സ്ഥലത്തും കണ്ടിട്ടുണ്ട്. ജോലി കിട്ടി കഴിഞ്ഞാൽ സ്വന്തമായി മാറുന്ന ബെഡ്സ്പേസിലും കമ്പനിയിലും കൂടെ ഉള്ളവർ ആരാണെന്നു പോലും അറിയാതെ എല്ലാവരെയും പോലെ സ്വന്തമായെന്തെങ്കിലും സമ്പാദിക്കണം എന്ന ചിന്തയിൽ ഇങ്ങോട്ട് കയറുന്നുണ്ടെങ്കിൽ അവരെയൊക്കെയല്ലേ അക്ഷരാർത്ഥത്തിൽ “സിംഗപെണ്ണേ” എന്ന് വിളിക്കേണ്ടത്.
ഇവിടെ ഉള്ള മിക്ക ആൾക്കാരും സ്വന്തം ചിലവ് കഴിഞ്ഞു ബാക്കി പൈസ നാട്ടിലേക്ക് അയക്കും..ചിലർ ബാക്കി ഇവിടെ അടിച്ചു പൊളിക്കും. ഒരു അഞ്ചു വര്ഷം ആറു വര്ഷം ആയി ഒരു പൊസിഷനിൽ എത്തിയവരാണ് ഫാമിലിയെ ദുബായിലേക്ക് കൊണ്ട് വരുന്നത് കണ്ടിട്ടുള്ളത്. പക്ഷെ ഈ ചെറു പ്രായത്തിൽ ഫാമിലിയെ കൊണ്ടുവന്നെങ്കിൽ അത് എന്നെ പോലെ പലരുടെയും കണ്ണ് തുറപ്പിക്കുന്ന കാഴ്ചയാണ്. കാരണം ഇത് ദുബായ് ആണ്. ഇവിടെ സ്വപ്നങ്ങൾക്ക് ചിറകു കൊടുത്തു പറ്റുന്നതൊക്കെ യാഥാർഥ്യമാക്കി അതിലിരുന്നു പറക്കാനാണ് പലരും വരുന്നത്. ആ കുട്ടിയെ നേരിട്ട് പോയി അഭിനന്ദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഇതൊക്കെ ആലോചിച്ച് രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ആ കുട്ടിയും അവളുടെ ലോകത്തിലെ രാജകുമാരനും രാജകുമാരിയും ഇറങ്ങി പോയി… അവരുടെ സ്വപ്നത്തിലെ ലോകം കീഴടക്കിയ സന്തോഷത്തിൽ..😍
ആഗ്രഹം കുന്നോളമുണ്ടെങ്കിൽ ആ കുന്നിനു മുകളിൽ എത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിൽ മുന്നോട്ടുള്ള വഴികളിൽ ആഗ്രഹങ്ങൾ ഓരോന്നായി കുന്നിറങ്ങി നമ്മളെ തേടി വരും..😇♥️
