/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins നാട്ടുകാരുടെ ഇ.എം.എസ് - ║കുത്തിക്കുറിപ്പുകൾ║

നാട്ടുകാരുടെ ഇ.എം.എസ്

അനുഭവകഥകൾ..✍

അല്ല ഉണ്ണി.. നിനക്കെവിടുന്നാ ഈ “ഇ.എം.എസ് എന്ന പേര് വന്നത്…”

ആരൊക്കെ എന്തൊക്കെ വിളിച്ചാലും നാട്ടുകാരുടെ ഇടയിൽ ഇ.എം.എസ് എന്ന് പറഞ്ഞാലേ എന്നെ മനസ്സിലാവൂ .. പലരും ഫോണിൽ ഇപ്പോഴും ഇ.എം.എസ് എന്ന് സേവ് ചെയ്തതിനു പിന്നിലൊരു കഥയുണ്ട്…

സംഭവമെന്തെന്നു വച്ചാൽ മുറുക്കുന്ന ശീലമുള്ള അച്ഛൻ ഇടയ്ക്കിടയ്ക്ക് വെറ്റിലയും അടക്കയും വാങ്ങാൻ മാങ്ങാട്ടേക്കയക്കും..

മ്മളെ മാങ്ങാട് ടൗണിൽ രണ്ടോ മൂന്നോ പീട്യേൽ മാത്രമാണ് ഈ വെറ്റില വിൽക്കുന്നത്. അതിലൊന്ന് കുരിപ്പൻ ബാലേട്ടനും പിന്നെ ഉണ്ട ഗോവിന്ദേട്ടനും മറ്റേത് ബസ്റ്റോപ്പിന് പിറകിലുള്ള അസൂക്കയും.

തളിപ്പറമ്പ്‌ ബസ്റ്റോപ്പിലുള്ള “ഗീതം ബാബു”വേട്ടന്റെ കാസ്സെറ്റ് കട കഴിഞ്ഞു “മിൽമ രാജേഷേട്ട”ന്റെ ജ്യൂസ് കടയുടെ അപ്പുറത്തുള്ള അസൂക്കയുടെ കടയിലാണ് സംഭവത്തിനാസ്പദമായിട്ടുള്ള കഥ നടക്കുന്നത്.

കയറുമ്പോൾ തന്നെ നിലത്തു ചാക്കിൽ തക്കാളിയും പച്ചമുളകും ഉരുളക്കിഴങ്ങും വേറെയും എന്തൊക്കെയോ പച്ചക്കറികളും വച്ചൊരു രണ്ടുമുറിയുള്ള കട. തുറക്കുന്നതും അടക്കുന്നതും പഴയ നമ്പർ സിസ്റ്റമാണ്. നമ്പറിട്ട ഓരോ പീസുകളും ഒരു ഭാഗത്ത് ചാരി വച്ചത് കാണാം. ഒന്നിൽ കണക്കു കൂട്ടുന്ന മേശയും ത്രാസ്സും ചാക്കിലാക്കിയ പലതരം അരിയും പഞ്ചസാരയും തൂക്കിയിട്ട പഴവും ചുമരിലെ ഷെൽഫിൽ മിക്സ്ചറും അച്ചപ്പവുമൊക്കെ കാണാം. രണ്ടാമത്തെ മുറിയിലാണ് പച്ചക്കറികളും സ്റ്റോക്ക് ചെയ്യുന്ന സാധനങ്ങളും കൂടെ വെറ്റിലയും പഴുക്കടക്കയുമൊക്കെ വയ്ക്കുന്നത്.

നേരെ കയറി ചെന്നപ്പോൾ കടത്തിണ്ണയിലിരുന്നു ആരോടോ കത്തി വയ്ക്കുന്ന അസൂക്കയോട്..

“അസൂക്ക ഒരു കെട്ട് വെറ്റില..”

” ഹാ വരണം വരണം ഇ.എം.എസ് നമ്പൂതിരിപ്പാട്”

കൂടെ ഇരിക്കുന്ന ആളോട്.. “ഇതാരാ മനസ്സിലായോ ?”

ആൾക്ക് എവിടെ മനസ്സിലാവാൻ…

ഇതാണ് നമ്മുടെ സ്വന്തം ഇ.എം.എസ്..”

ആളുടെ നോട്ടം കണ്ടപ്പോൾ എനിക്കൊരു ചമ്മലൊക്കെ തോന്നിയെങ്കിലും ചിരിച്ചു വെറ്റിലയും വാങ്ങി നേരെ വീട്ടിലേക്ക് വിട്ടു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം പഴുക്കടയ്ക്ക വാങ്ങാൻ അസൂക്കയുടെ കടയിൽ വീണ്ടും പോയി.

അന്നാണെങ്കിൽ അസൂക്ക കടയിലില്ല. കട വേറെ ആരെയോ നോക്കാൻ ഏൽപ്പിച്ചു മൂപ്പരെങ്ങോട്ടോ പോയിരുന്നു,

എനിക്കാണേൽ അടയ്ക്ക വാങ്ങാതെ വീട്ടിലേക്ക് പോവാനും പറ്റില്ല.

ആളോട് സംഭവം പറഞ്ഞു..

“സാധനം തരാൻ അസൂക്ക ഇവിടെ ഇല്ലല്ലോ മോനെ…”

ഇക്ക.. ഒരു കാര്യം ചെയ്യ് ആ മുറിയുടെ അങ്ങേ അറ്റത് ഒരു ചുവന്ന ബക്കറ്റുണ്ട്. അതിൽ വെള്ള സഞ്ചിയിൽ നോക്കിയാൽ കാണാം..

ഇത്ര കറക്റ്റായി പറഞ്ഞത് കാരണമായിരിക്കാം വേഗം പോയി നോക്കിയപ്പോ സംഭവം ശരിയാ..

“ഇതിപ്പോ എങ്ങനാ തരേണ്ടത്.. എനിക്കിതിന്റെ കണക്കറിയില്ലല്ലോ..”

ആ ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്നും ചുവന്ന ബക്കറ്റെടുത്ത് പുറത്തേക്ക് വന്നെങ്കിലും മൂപ്പർ വീണ്ടും ഒഴിയാൻ നോക്കി..

“ഇക്ക അതിൽ നിന്ന് ഒരു പത്തെണ്ണം എടുത്തു തന്നേക്ക്.. പൈസ ഞാൻ പിന്നെ കൊടുത്തോളം.. അസുക്ക ചോദിച്ചാ ഇ.എം.എസ് വന്നെന്നു പറഞ്ഞാ മതി…”

മൂപ്പർ അടി മുടി എന്നെ നോക്കി പേപ്പറിൽ പൊതിഞ്ഞു തന്ന അടക്കയും വാങ്ങി വീട്ടിലേക്ക് പോയതേ ഓര്മയുള്ളു.. നാട്ടിൽ മൊത്തം കഥ പാട്ടായി പിറ്റേന്ന് മുതൽ ഞാൻ ഇഎംഎസായി . അതെ നിഷ്കളങ്കതയുടെ നിറകുടമായ എട്ടാം ക്‌ളാസ്സുകാരന്റെ ബുദ്ധിയിൽ തോന്നിയ കാര്യത്തിന് കിട്ടിയ പേര്… 😊

About the author

Leave a Reply

Your email address will not be published. Required fields are marked *