/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins സുശീലാ.. എന്തോ.. ദേ. ഞാൻ വരുന്നേ - ║കുത്തിക്കുറിപ്പുകൾ║

സുശീലാ.. എന്തോ.. ദേ. ഞാൻ വരുന്നേ

സമയം: ഏതോ ഫെബ്രുവരി 1
സന്ദർഭം: കസിൻ്റെ കല്യാണ നിശ്ചയം

കസിൻസിൻറെ കൂടെ പിറ്റേന്ന് ഉച്ചയ്ക്കുള്ള സദ്യവട്ടത്തിന്റെ പച്ചക്കറികളൊക്കെ തലേന്ന് രാത്രി ഒരുക്കി പിരിയുമ്പോഴാണ് ” ഉണ്ണീ.. നീ രാവിലെ തന്നെ എത്തണം..എന്തെങ്കിലുമൊക്കെ പണിയുണ്ടാവും” എന്ന് കൂടെയുള്ളവർ പറഞ്ഞത്..

“അത് പിന്നെ പറയാനുണ്ടോ.. ഞാൻ രാവിലെ തന്നെ എത്തിക്കോള്ളാം “എന്ന് പറഞ്ഞു വീട്ടിലെത്തി അമ്മയോട് രാവിലെ തന്നെ വിളിക്കണമെന്ന് ഓർമിപ്പിച്ചു കിടന്നുറങ്ങി.
“ഉണ്ണി ഏണീറ്റെ..രാവിലെ ആയി..”

വിളിച്ചപ്പോ തന്നെ എണീറ്റ് കുളിച്ചു റെഡിയായി നേരെ നിശ്ചയ വീട്ടിലേക്ക് പുറപ്പെടുമ്പോൾ
“നീ ഭക്ഷണം അവിടുന്നല്ലേ കഴിക്കുന്നത്” എന്ന് ‘അമ്മ..

ആ അമ്മേ ഞാൻ അവിടുന്ന് കഴിച്ചോളാമെന്നു പറഞ്ഞു നേരെ അങ്ങോട്ടേക്ക് നടന്നു.

പന്തലുകൊണ്ട് അലങ്കരിച്ച വീടിനു മുന്നിൽ എത്തിയപ്പോൾ കണ്ട കാഴ്ച ചിലർ രാവിലത്തെ ഭക്ഷണത്തിനു ഇരിക്കാനുള്ള അട്ടിയിട്ട കസേരയും മേശയും റെഡിയാക്കുന്നതായിരുന്നു. വേറെ ചിലർ വാഴയില തുണി കൊണ്ട് തുടയ്ക്കുന്നുണ്ട്. വേറെ കുറച്ചുപേർ അകത്ത് നിശ്ചയത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്.ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയാൽ കൈ വെറുതെ ഇരിക്കാത്ത കാരണം നേരെ പോയി ഒരു തുണിയെടുത്തു കസേരയൊക്കെ തുടക്കാൻ തുടങ്ങി. മേശയും തുടച്ചുകൊണ്ടിരിക്കുമ്പോൾ ദൂരെ വഴിക്കു വരുന്നവർ എത്തി തുടങ്ങി.

വന്നവരെയൊക്കെ സ്വീകരിച്ചിരുത്തിയപ്പോഴേക്കും പ്രഭാത ഭക്ഷണത്തിനുള്ള ഇഡ്ഡലിയും സാമ്പാറും ചായയും പാചകപ്പുരയിൽ നിന്നും കൊണ്ടു വന്നു ഇലയും വച്ച് വന്നവർക്കൊക്കെ ഭക്ഷണം കൊടുത്തു തുടങ്ങി. ഒന്ന് രണ്ടു റൗണ്ട് ട്രിപ്പ് കഴിഞ്ഞപ്പോഴാണ് ഒരു ട്രാവലർ വീടിന്റെ മുന്നിൽ നിർത്തി ചായ കൊടുക്കുന്ന എന്നെ നോക്കി ഹോൺ അടിച്ചു വിളിക്കുന്നത്. ഞാൻ ചായയുടെ ജഗ് മേശയിൽ വച്ച് നേരെ ഓടി പോയി വണ്ടിയുടെ അടുത്തെത്തിയപ്പോൾ

“നിശ്ചയം ഉള്ള വീട് ഇതല്ലേ”

ഞാൻ നോക്കിയപ്പോൾ കുറച്ചു പേർ ട്രാവലറിന്റെ മുന്നിലൂടെ വീട്ടിലേക്ക് നടന്നു വരുന്നതും കണ്ടു.ഞാൻ അതൊക്കെ കണക്ക് കൂട്ടി..

അതെ ചേട്ടാ..ഇവിടെ തന്നെ… പക്ഷെ വണ്ടി ഇവിടെ വയ്‌ക്കേണ്ട… വേറെ കുറേ വണ്ടി വരാനുണ്ട്..ഒതുക്കി വച്ചോളു.. അല്ലേൽ വേണ്ട അപ്പുറത്തൊരു പറമ്പുണ്ട് അവിടെ വച്ചാൽ സേഫ് ആണെന്ന് പറഞ്ഞു വീട്ടിലെ മൂത്ത കാർണോരെ പോലെ പാർക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചു കൊടുത്തു.
അപ്പോഴാണ് എനിക്കൊരു സംശയം തോന്നിയത്. പയ്യനെ കണ്ടില്ലല്ലോ….ഇനിയിപ്പോ പയ്യൻ വേറെ കാറിൽ വരുന്നുണ്ടാവും..അതാണല്ലോ ട്രെൻഡ്.. അല്ലേൽ ഇനിയിപ്പോ മുഹൂർത്തം 10 മണിക്കല്ലേ.. മെല്ലെ വന്നാൽ പോരെ എന്നൊക്കെ വിചാരിച്ചു കൂട്ടി..

ഇതൊക്കെ ആലോചിക്കുമ്പോഴേക്കും അണ്ണൻ വണ്ടിയും പാർക്ക് ചെയ്തു ഇറങ്ങി വന്നപ്പോഴാണ് ശ്രദ്ധിച്ചത് നല്ല സൈസുള്ള തടിച്ചിട്ടുള്ളൊരു മനുഷ്യൻ…!

പുള്ളിക്കാരൻ ആകാശത്തേക്ക് നോക്കി വണ്ടിയുടെ അടുത്തെങ്ങും വല്ല തെങ്ങോ തേങ്ങയോ ഇല്ലെന്നു ഉറപ്പു വരുത്തി നേരെ കയ്യും കഴുകി വന്നിരുന്നു. അല്ലേലും അറിയാത്തവരെ കൂട്ടി കൊണ്ട് വന്നു ഭക്ഷണം കൊടുക്കുമ്പോൾ ഒരു പ്രത്യേക സന്തോഷാണ്.നമ്മളും ഒന്നിനും ഒരു കുറവല്ലെന്നു തോന്നരുതല്ലോ.. ഇലയും വച്ച് ഇഡ്ഡലിയും വിളമ്പി സാമ്പാറും കൊടുത്തപ്പോഴും ചായ കൊണ്ടു വന്നയാൾ ഇതാരാണെന്നു ചോദിച്ചെങ്കിലും ഡ്രൈവർ ആണെന് പറഞ്ഞ സമയത്ത്… ഏത് ഡ്രൈവർ എന്ന് ഒന്ന് ഉറക്കെ ചോദിച്ചിരുന്നേൽ…!!!

അങ്ങനെ ഇഡ്ഡലി കഴിച്ചോണ്ടിരിക്കുമ്പോൾ ” ഞാൻ വേറെ ഓട്ടം ഏറ്റതായിരുന്നു. പിന്നെ പെട്ടെന്നാണ് ഈ ഓട്ടം കിട്ടിയത്…”

അത് കേട്ടപ്പോൾ എവിടുന്നാ വരുന്നത് എന്ന് ചോദിച്ചു…

ഞാൻ കണ്ണപുരത്താണ്.. ഈ ഭാഗത്തൊക്കെ കുറവാണ്..

അതാണ് കണ്ടു പരിചയമില്ലാത്തതെന്നൊക്കെ പറഞ്ഞപ്പോൾ പുള്ളിക്കാരന്റെ അടുത്ത ചോദ്യം..

” പാർട്ടി എത്ര മണിക്കാ പുറപ്പെടുന്നേ .. റോഡൊക്കെ കംപ്ലയിന്റാണ്.. നേരത്തെ വിട്ടാലേ പയ്യന്നൂർ മുഹൂർത്തത്തിനെത്താൻ പറ്റൂ…”

പയ്യന്നൂരാ… ഏത് പയ്യന്നൂർ.. ഏത് പാർട്ടി എന്നൊക്കെ ആ തടിമാടനോട് ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. അപ്പോഴാണ് ഒരു നിയോഗം പോലെ പുള്ളി കുടിക്കാൻ ചൂടുവെള്ളം ചോദിച്ചത്. ഇപ്പൊ കൊണ്ട് വരാമെന്നു പറഞ്ഞു ജഗ്ഗുമെടുത്തു പാചകപ്പുരയിലെക്ക് പോയപ്പോഴാണ് ഉള്ള ശ്വാസം കൊണ്ട് പിന്നാമ്പുറത്തുകൂടി “സുശീലാ.. എന്തോ.. ദേ. ഞാൻ വരുന്നേ” എന്ന സ്റ്റൈലിൽ കണ്ടം വഴി വീട്ടിലേക്കോടിയത്.. മിന്നൽ മുരളിയുടെ ഓട്ടമൊന്നും ഒന്നുമല്ല…!!!!

വീട്ടിലെത്തിയപ്പോൾ ‘അമ്മ അവിടേക്കു പോവാൻ വേണ്ടി വീടും പൂട്ടി മുറ്റത്ത് നിൽക്കുന്നു..
നീ എന്താ ഇപ്പൊ ഇങ്ങോട്ടു വരുന്നെന്നു ചോദിച്ചെങ്കിലും… ജയറാം ഏതോ സിനിമയിൽ പറയുന്ന പോലെ.. “എന്തോ ക്ഷീണം പോലെ അമ്മേ.. വെയില് കൊണ്ടിട്ടാണെന്നു തോന്നുന്നു…താക്കോല് താ..ഒന്ന് കിടന്നാൽ ശരിയാവും..

ആ വെയില് കൊള്ളാൻ പറ്റില്ലെങ്കിൽ വരേണ്ട… ഉച്ചക്ക് അമ്പലത്തിലെ ചോറുണ്ട്.. കഴിച്ചോ…

ഹാ.. നോക്കട്ടെ… എന്നും പറഞ്ഞു വീടും തുറന്നു ഒരു പിടികിട്ടാപുള്ളിയെ പോലെ റൂമിൽ കയറി ഇരുന്നു.
ഉറങ്ങിയാ ഇതൊന്നും കാണേണ്ടല്ലോ എന്നാലോചിച്ചു തിരിഞ്ഞും മറഞ്ഞും കിടന്നു.. കണ്ണ് പൂട്ടുമ്പോൾ ആ ഗുണ്ടുവിന്റെ മുഖമാണ് മനസ്സിൽ.. അറിഞ്ഞൊന്നു വീശിയാൽ വെട്ടിയിട്ട വാഴത്തണ്ടു പോലെ കിടക്കും. പിന്നൊരു എളാപ്പയും വരൂല ചോദിക്കാൻ…!!!!

ഇനീപ്പോ വീടും നോക്കി വന്നാൽ ഞാൻ പെടും.. സ്റ്റേഷനിൽ കീഴടങ്ങുന്ന പോലെ രണ്ടു കയ്യും കാണിച്ചു കീഴടങ്ങേണ്ടി വരും.. ഓടി എങ്ങോട്ടെങ്കിലും പോയി രക്ഷപെട്ടാലോ എന്ന് വരെ ആലോചിച്ചു..
ഇതിപ്പോ ആകെ സീൻ കോൺട്രാ ആയല്ലോ.. വേറെ ആരെങ്കിലും അറിഞ്ഞാൽ അവരുടെ തല്ലും കൊള്ളണം. എങ്ങനെ നോക്കിയാലും അടി ഉറപ്പാ… ഒന്നുല്ലെങ്കിലും രണ്ടു ഇഡ്ഡലി എക്സ്ട്രാ കൊടുത്ത സ്നേഹമെങ്കിലും കാണിച്ച മതിയായിരുന്നു…

രക്ഷയില്ല.. ഇതിപ്പോ പോലീസിൽ പറഞ്ഞു സ്റ്റേഷനിൽ പോയാ ജയിലിലാവും.. പിന്നെ എന്റെ വീട് അപ്പുവിന്റേം പോലെ ഏതെങ്കിലും നിർഗുണ പരിഹാര പാഠശാലയിൽ കൊണ്ടിട്ടാൽ സ്കൂളിൽ പോവാൻ പറ്റില്ല.. സൊ ഡാർക്ക് !!!

അതിനിടയിലാണേൽ കാളിങ് ബെല്ലും അടിച്ചു… “പണി വരുന്നുണ്ടാവറാച്ചാ” എന്ന് മനസ്സ് പറഞ്ഞപ്പോ.. ” ഒന്ന് ചുമ്മായിരിയേടെ” എന്ന് ഞാൻ എന്നോട് തന്നെ തിരിച്ചും പറഞ്ഞു.

ഇത് ആ തടിമാടൻ തന്നെ.. തീർന്നു മോനെ.. നീ ഇവിടെ തീർന്നു..

ഉള്ള ദൈവങ്ങളെയൊക്കെ വിളിച്ചു ഡോർ തുറന്നാൽ ” പറ്റി പോയി ഏട്ടാ” എന്നൊക്കെ പറയാൻ മനസ്സിൽ
പ്രിപ്പയർ ചെയ്തു രണ്ടും കൽപ്പിച്ചു ഡോർ തുറന്നു..

നോക്കുമ്പോൾ പോസ്റ്റുമാൻ കത്തുമായിട്ട് വന്നതാ.. അസമയത്ത് ഇയാൾക്ക് വരാൻ കണ്ട സമയം..
ഇവിടെ ഒരു ഒപ്പിടണം എന്ന് പറഞ്ഞപ്പോൾ കൈ വിറക്കുന്നു. എന്നാലും ഒപ്പിച്ചു ഒപ്പിട്ടു കൊടുത്തു വിട്ടു.. അന്ന് മൊബൈലിൽ ഇല്ലാത്തത് കാരണം അമ്മയതാ ദൂതനെ പോലെ വന്നു അവിടെ നിന്നെ എല്ലാവരും അന്വേഷിക്കുന്നുണ്ടെന്നു പറയുന്നു..

സ്വാഭാവികം… അല്ലേലും എങ്ങോട്ടേക്കോ ആർക്കോ വേണ്ടി ട്രിപ്പിന് പോവുന്നവനെ വിളിച്ചിരുത്തി ഇഡ്ഡലിയും സാമ്പാറും കൊടുത്താൽ ആരായാലും അന്വേഷിക്കും..

അങ്ങനെ രണ്ടരയോക്കെ ആയപ്പോൾ ഒന്നും അറിയാത്ത പോലെ അവിടെ കയറി ചെന്നപ്പോൾ സംഭവം എല്ലാവരും അറിഞ്ഞിരുന്നു. സത്യാവസ്ഥ എന്താണെന്നു വച്ചാൽ നമ്മുടെ വയലിന്റെ അപ്പുറത്ത് വേറൊരു കല്യാണ നിശ്ചയമുണ്ടായിരുന്നു…. ഏൽപ്പിച്ച വണ്ടിക്ക് പകരം വന്ന ഡ്രൈവർ ഈ ഗുണ്ടുമണി ആയത് കൊണ്ട് ആദ്യം കണ്ട പന്തലിട്ട വീട്ടിൽ കയറി ഇഡ്ഡലിയും കഴിച്ചു അവസാനം നമ്മളെ തല്ലാൻ വരുവാ…ഞാനെന്തെയ്യാനാ !!!

” അല്ല… ഇങ്ങനെ റോഡിലൂടെ പോകുന്ന വണ്ടിയൊക്കെ പിടിച്ചു നിർത്തി ഭക്ഷണം കൊടുക്കാനുള്ള നിന്റെ ഈ മനസ്സ് അറിയാതെ പോയല്ലോ ഉണ്ണീ” എന്നൊക്കെ ചിലർ…

ഞാൻ ഒന്നും മിണ്ടിയില്ല.. കാരണം അയാൾ വീട് മുഴുവൻ എനിക്ക് വേണ്ടി നോക്കി നടന്നു എന്നാണറിഞ്ഞത് ..
അതിപ്പോ ചൂട് വെള്ളം കിട്ടാത്തത് കൊണ്ടോ.. ചൂടോടെ ഒന്ന് തലോടാനോ എന്ന് അന്വേഷിക്കാൻ പോയിട്ടില്ല…അല്ലെങ്കിലും പയ്യന്നൂരേക്ക് പോവേണ്ട വണ്ടിയൊക്കെ പിടിച്ചു നിർത്തിയാൽ ആർക്കായാലും ദേഷ്യം വരൂലേ… ഇതിനിടയിൽ വിശക്കുന്നവനു രണ്ടിഡ്ഡലി അധികം കൊടുത്തതത് ന്യായികരിക്കാൻ ആരെയും കണ്ടില്ല…

അതിനു ശേഷം കുറെ കാലത്തേക്ക് സിനിമയിൽ തട്ടി കൊണ്ടുപോകുന്ന ഓമ്‌നി വാൻ പോലെ ഓരോ ട്രാവലർ കാണുമ്പോഴും പേടിയൊന്നുല്ല… എന്നാലും ചെറിയൊരു ഭയം…

ഇനീപ്പോ ഏതെങ്കിലും വഴി ആ ഡ്രൈവർ ഈ കഥ കണ്ടുപോയെങ്കിൽ ദയവു ചെയ്തു മെസ്സേജ് കൗണ്ടറുമായി ബന്ധപ്പെടേണ്ടതാണ്.. എന്തിനാ ചേട്ടാ ഇതൊക്കെ വേറെ ആൾക്കാരെ അറിയിക്കുന്നത്. സ്ഥലവും സമയവും അറിയിച്ചാൽ വന്നു കീഴടങ്ങാം. കാരണം പക.. അത് തീർക്കാനുള്ളതാ….💪🏻💪🏻

അതുൽ കൃഷ്ണ വാര്യർ

About the author

Comments

Leave a Reply

Your email address will not be published. Required fields are marked *