സ്ഥലം: ദുബായ് എത്തിസലാത് അക്കാദമി എന്ന തേക്കിൻകാട് മൈതാനം
ദിവസം:17-12-2021
ചെണ്ടപ്പുറത്ത് കോല് വീണാൽ ഓടി പോവുന്ന സ്വഭാവം കാരണമായിരിക്കാം ഈ മഹാമാരിയുടെ വിളയാട്ടത്തിനു ശേഷം യുഎഇ എന്ന രാജ്യത്തു സ്വന്തം നാടിന്റെ പൈതൃകമായ തൃശൂർ പൂരം വരുന്നുണ്ടെന്നു കേട്ടപ്പോൾ മനസ്സിൽ മരുഭൂമിയിൽ മഴതുള്ളി വീണ പ്രതീതിയായിരുന്നു. പരിപാടി ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ ഓൺലൈനിൽ ടിക്കറ്റും എടുത്തു വച്ച് ഡിസംബർ 17 ആവാൻ കാത്തിരുന്നു. 10 മണിക്ക് പരിപാടികൾ തുടങ്ങും എന്ന് കേട്ടെങ്കിലും ദുബൈയുടെ ഇങ്ങേ അറ്റത്തു നിന്നും ഈ പറഞ്ഞ എത്തിസലാത് അക്കാഡമിയിൽ എത്തിച്ചേരാൻ ഒന്നര മണിക്കൂറെങ്കിലും വേണം. നേരെ എത്തിസലാത് മെട്രോയിൽ എത്തിയപ്പോൾ തൃശ്ശൂരുള്ള ഒരു ചേട്ടൻ വന്നു “മ്മടെ പൂരത്തിന് പോവ്വാണോ എന്ന് ചോദിച്ചപ്പോ “ആപ്പാ അങ്ങോട്ടേക്കെന്നെ” എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും “ആ ചേട്ടാ..അങ്ങോട്ടേക്കാണ്” എന്ന അച്ചടി ഭാഷയിൽ പറഞ്ഞപ്പോ “ന്നാ പോര്, മ്മക്കൊരു ടാക്സിൽ അങ്ങട്ട് പോവാം” എന്നും പറഞ്ഞു ടാക്സിയിലേക്ക് കയറി. സ്ഥലം പറഞ്ഞത് ” എത്തിസലാത് അക്കാഡമി ആണെങ്കിലും നേരത്തെ മാപ്പിൽ കാണിച്ച എട്ടു മിനുട്ട് കഴിഞ്ഞപ്പോഴാണ് സംഭവം കയ്യീന്ന് പോയി പുള്ളിക്കാരൻ അക്കാഡമിക് സിറ്റിയിലേക്കാണ് പോയതെന്ന് മനസ്സിലായത്. എന്തോ ഒന്നും പറയാതെ നേരെ പരിപാടിയുടെ സ്ഥലത്തേക്ക് തിരിച്ചു വിട്ടു. എൻട്രൻസിൽ തന്നെ ഓൺലൈൻ ടിക്കറ്റ് സ്കാൻ ചെയ്തു ഉള്ളിൽ കയറിയപ്പോ “ന്താപ്പോ കഥ” രണ്ടു വശവും അലങ്കാര പണി കൊണ്ട് ഒരു ഉത്സവ പറമ്പിലേക്ക് പോകുന്ന വഴി. അത് കഴിഞ്ഞു എത്തിസലാത്ത് ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് തേക്കിൻകാട് മൈതാനത്തിൽ അതും ഉത്സവ സമയത്ത് എത്തിയ പോലെയുള്ള പ്രതീതി. ഒന്നും പറയാനില്ല.. അത്രയ്ക്ക് ഒറിജിനാലിറ്റി. കയറുമ്പോൾ തന്നെ ആളുകളെ ആനയിക്കാൻ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. കുറച്ചു കൂടി മുന്നിലേക്ക് പോയപ്പോഴാണ് നാട്ടിൽ ഒരു ഉത്സവം എങ്ങനെയാണ് അത് പോലെ നിരത്തി വച്ച കടകൾ കണ്ടത്. പൂരപ്രേമികളുടെ ശ്രദ്ധയ്ക്ക്.. വിലപിടിപ്പുള്ള വള മാല എന്നുള്ള ആഭരണങ്ങൾ സ്വയം ശ്രദ്ധിക്കേണ്ടതാണ് എന്ന് വരെ അന്നൗൻസ് ചെയ്യുന്ന “കൗണ്ടർ ഓഫീസ്” ചെത്തിയും ജമന്തിയും പോലുള്ള നല്ല ഫ്രഷ് പൂക്കൾ വിൽക്കുന്ന “പെരുമാൾ പൂക്കട” ഹൽവയും മിക്സ്ചറും കരിമ്പിൻ ജ്യുസും അരവണ പായസം വരെ വിൽക്കുന്ന ജ്യുസ് കട.. പഴംപൊരിയും സമൂസയും ചായയും ഉള്ളൊരു തനി നാടൻ ചായക്കട..പരസ്യങ്ങളുടെ നോട്ടീസ് കൊടുക്കുന്ന കടകൾ വേറെ.. പാലട പ്രഥമൻ മാത്രമുള്ള കട. ബലൂൺ ഊതി വീർപ്പിക്കുന്ന മറ്റൊരു കട. എടുത്തു പറയേണ്ട വേറൊരു ഐറ്റെം ഭീമ ഗോൾഡിന്റെ ഒരു തുണി സഞ്ചിയാണ്. അവിടെ ഓരോ മണിക്കൂർ കൂടുമ്പോഴും സ്വർണ നാണയത്തിന്റെ നറുക്കെടുപ്പുണ്ടാവും.പേരും നമ്പറും എഴുതി കൊടുത്താൽ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഒരു തുണി സഞ്ചിയും കിട്ടും. അതിലാണെങ്കിൽ ഒരു കീചെയ്ൻ, ബാൻഡിൽ കെട്ടുന്ന രണ്ടു തൊപ്പി, പിന്നെ ഒരു വിസിൽ.. അങ്ങനെ നാട്ടിൽ ഒരു പൂരത്തിന് അത്യാവശ്യമായ എല്ലാ സാധനങ്ങളും അടങ്ങുന്നൊരു കിറ്റ്. നാട്ടിൽ എന്തൊക്കെ കാണാറുണ്ട് അത് അത്രയും നന്നായി ഇവിടെ കൊണ്ടു വന്നിട്ടുണ്ട്.ഒരു പൂര പറമ്പിൽ കണ്ടത് നാട്ടിൽ തന്നെ വേറൊരു സ്ഥലത്തു മാതൃകയാക്കാൻ എളുപ്പമാണ്. പക്ഷെ കടലും കടന്നു ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ കയ്യടി ഈ പരിപാടിയുടെ സംഘാടകർക്കാണ്.അങ്ങനെ നടന്നു അപ്പുറത്തെ അറ്റത്ത് പോയപ്പോഴാണ് അവിടെ മൂന്നാനകൾ നില്കുന്നത് കണ്ടത്. ഈ ആനകളൊക്കെ റോബോട്ടിക്‌സ് ആണെങ്കിലും ചെവിയാട്ടുന്നതും അതിന്റെ ശബ്‍ദം പോലും ഇടയ്ക്കിടയ്ക്ക് കേൾക്കുമ്പോൾ ഒരു നിമിഷത്തേക്ക് ഒറിജിനൽ ആണെന്നെ തോന്നു. ആനകളുടെ തൊട്ടു മുന്നിൽ തന്നെ പൂരത്തിന് അതി പ്രശസ്തമായ ആനച്ചമയം കണ്ടത്. കൂടെ തന്നെ തൃശ്ശൂരിന്റെ നാഥൻ അഥവാ വടക്കുംനാഥന്റെ നടയെ തോന്നിപ്പിക്കുന്ന വലിയൊരു കട്ടൗട്ട്. അതിന്റെ മുന്നിലും രണ്ടാനകൾ വേറെ. അങ്ങനെ കറങ്ങി നടക്കുമ്പോഴാണ്. “പൂര പ്രേമികളുടെ ശ്രദ്ധയ്ക്ക്.. “മഠത്തിൽ വരവും പഞ്ചവാദ്യവും കൃത്യം ഒരു മണിക്ക് ആരംഭിക്കുന്നതാണ്” എന്ന അന്നൗൻസ്മെന്റ് കേൾക്കുന്നത്. മാരാർമാർ ഓരോരുത്തരായി പോകുന്ന കണ്ടപ്പോൾ അവരുടെ കൂടെ വച്ച് പിടിച്ചു. നേരെ മുന്നിൽ തന്നെ സ്ഥാനം പിടിച്ചു. ഈ വര്ഷം നാട്ടിൽ പോയപ്പോഴും ഉത്സവം കൂടാൻ പറ്റാത്ത വിഷമവും ചെണ്ടയുടെ ശബ്ദം കേട്ടതും എല്ലാം കൂടി ഒരു ഒന്നൊന്നര സന്തോഷം. പഞ്ചവാദ്യം തുടങ്ങിയപ്പോൾ തന്നെ ആസ്വാദകരിലെ കൈ കൊണ്ടുള്ള ആവേശ പ്രകടനം സട കുടഞ്ഞെണീറ്റു. പിന്നെ അവിടെ നടന്നത് ആവേശുജ്വലമായ ഒന്നൊന്നര പരിപാടി തന്നെ ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് അപ്പുറത്തെ അറ്റത്ത് കാവടിയാട്ടം ടീമിന്റെ പരിപാടിയുടെ തുടക്കം. തുടക്കത്തിൽ തന്നെ പാടിയ “പമ്പാ ഗണപതി പാരിന്റെ അധിപതി” എന്ന് നാദസ്വരക്കാര് തുടങ്ങിയപ്പോൾ “എന്റെ പൊന്നളിയാ” അറിയാതെ തുള്ളി പോയി. ഫോണും പോക്കെറ്റിൽ വച്ച് കൂടെ ഉള്ളവരുടെ കൂടെ ഏജ്‌ജാതി തുള്ളൽ.. അത് കഴിഞ്ഞു “പള്ളികെട്ടു” വന്നപ്പോഴും അവിടെ ഉള്ള ഒരാൾക്കും വെറുതെ നിൽക്കാൻ തോന്നിയില്ല.. അങ്ങനെ കാവടിയാട്ടവും നാദസ്വരവും കൂടി തകർത്താടുമ്പോഴേക്കും മൂന്നു മണിയായി. അപ്പോഴേക്കും അടുത്ത അന്നൗൻസ്മെന്റ്. “പെരുവനം കുട്ടൻമാരാർ നയിക്കുന്ന ഇലഞ്ഞിത്തറമേളം എത്തിസലാത് അക്കാദമി എന്ന തേക്കിൻകാട് മൈതാനത്തിൽ വടക്കുംനാഥന്റെ നടയിൽ ഏതാനും നിമിഷത്തിനുള്ളിൽ ആരംഭിക്കുന്നതാണ്” നേരെ ഓടി പോയി മുന്നിൽ തന്നെ സ്ഥലം പിടിച്ചു.നേരത്തെ കണ്ട മൂന്നാനകളെ വരി വരിയായ് നിർത്തി അതിനു മുകളിൽ ആലവട്ടവും വെഞ്ചാമരവും മുത്തു കുടയും പിടിക്കാനുള്ളവരും കയറിയിരുന്നു. അപ്പോഴേക്കും കുട്ടേട്ടനും കേളത്ത് ആശാനും പെരുവനം സതീശൻ മാരാരും സംഘവും എത്തി ചേർന്നു. മേളം തുടങ്ങി. ഗംഭീരമെന്നു പറയട്ടെ അതി ഗംഭീരം.. തൃശൂർ പൂരത്തിന് പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും ഈ ഒരു പരിപാടിയോട് കൂടി ആ സങ്കടം അങ്ങ് മാറി കിട്ടി. കൊട്ടി കൊട്ടി കയറുമ്പോൾ ആവേശത്തിന്റെ മുൾമുനയിൽ ഓരോരുത്തരായി അവരിലെ ആസ്വാദകരിലെ പ്രകടനം സട കുടഞ്ഞെണീറ്റു. പിന്നീട് കണ്ടത് മുത്തുകുടകളുടെ കുടമാറ്റമായിരുന്നു. ആ ആനപ്പുറത്തു കേറിയവരെ സമ്മതിക്കണം. അവർക്കും കൊടുക്കണം ഒരു കയ്യടി. കുടമാറ്റത്തിൽ വർണ്ണശഭളമായ പല കുടകളും മാറി മറഞ്ഞപ്പോഴും അതിൽ ദുബായ് ഭരണാധികാരികളുടെ ചിത്രമുള്ള കുട ഉൾപെടുത്താൻ മറന്നു പോയിട്ടില്ല എന്നതാണ് വലിയൊരു ഹൈലൈറ്റ്. ഇങ്ങനൊരു പരിപാടി സാധ്യമായത് അവരുടെയും മനസ്സ് കൊണ്ട് തന്നെയാണ്. അവസാനം കലാശമായപ്പോൾ ആവേശകടലായിരുന്നു തേക്കിൻകാട് മൈതാനത്ത് കാണാൻ കഴിഞ്ഞത്. പൂര പ്രേമികൾ നാട്ടിൽ മാത്രമല്ല തന്റെ ജോലി തിരക്കിനിടയിലും സാഹചര്യം കൊണ്ട് പോവാൻ പറ്റാത്തവരും ഇവിടെ ഉണ്ടെന്നു മനസ്സിലാക്കി ഇതിനു വേണ്ടി രാപ്പകൽ അദ്വാനിച്ച് ഇവിടെയുള്ള പൂരപ്രേമികൾക്ക് വേണ്ടിയൊരുക്കിയ “മ്മടെ പൂരം” എല്ലാ അർത്ഥത്തിലും അതിന്റെ പൂർണതയിലെത്തിക്കാൻ സാധിച്ചു എന്നത് വലിയ കാര്യം തന്നെയാണ്. മേളം കഴിഞ്ഞു തൈക്കുടം ബ്രിഡ്ജിന്റെ സ്റ്റേജിൽ “കാന്താ..ഞാനും വരാം എന്നുള്ള പാട്ടു വച്ചപ്പോൾ.. പലരും ആവേശം കൊണ്ട് ഡാൻസ് ചെയ്യുവായിരുന്നു. അതിനു ശേഷമാണ് വർണ്ണശഭളമായ ഘോഷയാത്ര അരങ്ങേറിയത്. താലപ്പൊലിയും പുലിക്കളിയും നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച ആനയും ചെണ്ടയും എല്ലാം ഒരുമിച്ചു കണ്ടപ്പോൾ അങ്ങ് നാട്ടിലാണെന്നു തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ. കൂടെ കളരിപ്പയറ്റും കാവടിക്കാരുടെ പരിപാടിയും എല്ലാം കണ്ടു തിരിച്ചു റൂമിൽ എത്തേണ്ടത് കൊണ്ട് തൈക്കുടം ബ്രിഡ്ജിന്റെ പരിപാടിക്ക് നിന്നില്ല. എന്ത് പറഞ്ഞാലും “മ്മടെ ത്യശൂർ” പൂരത്തിന് ഒരു പൂര പ്രേമി എന്ന രീതിയിൽ ദുബായിൽ ആണെന്നു പോലും മറന്നു ഇത്രയേറെ പരിപാടികൾ കൊണ്ട് അവിടെ വന്നവരെ കൊണ്ട് “തൃശൂർ പൂരത്തിന് പോയ പോലെ തോന്നുന്നുണ്ട്” ” പൂര പറമ്പിന്റെ പ്രതീതി” എന്ന് പറയിപ്പിച്ചു മനസ്സിനെ തൃശ്ശൂരേക്ക് കൊണ്ട് പോയ സംഘാടകരോട് എത്ര തവണ നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു പക്ഷെ ഈ പരിപാടി ഇല്ലായിരുന്നെങ്കിൽ എന്നത്തെ പോലെയും റൂമിൽ ഫോണിൽ കളിച്ചു കടന്നു പോകുന്ന വെള്ളിയാഴ്ച ദിവസം ഇത്രയേറെ ആഘോഷമാക്കി തന്നെ “മ്മടെ തൃശൂർ” ടീമിന് ഒരായിരം നന്ദിയും ഇനിയും വരും വർഷങ്ങളിൽ പുതുമകളോടെ ഇത് പോലെ തന്നെ നന്നായി പൂരം നടത്താൻ വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ.![]()
![]()
